"അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു" എന്ന വാക്യത്തിന്റെ അർത്ഥം എന്ത്?
- Cyril Philip
- Oct 3, 2022
- 2 min read
Updated: Oct 4, 2022

2 കൊരിന്ത്യർ 3:6b – “അക്ഷരം കൊല്ലുന്നു,ആത്മാവോ ജീവിപ്പിക്കുന്നു.”
ഞാൻ വളർന്നു വന്ന സഭയുടെ പശ്ചാത്തലത്തിൽ, ഈ വാക്യം തിരുവെഴുത്തുകളുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിലാണ് പലരും വ്യാഖ്യാനിച്ചു് കേട്ടിട്ടുള്ളത്.(എല്ലാ പ്രഭാഷകരെയും അടച്ചാക്ഷേപിക്കുകയല്ല, അങ്ങനെ ചെയുന്നത് ശരിയുമല്ല!!). ദൈവചനത്തിലെ വാക്യങ്ങളുടെ പശ്ചാത്തലം അവിടെ നിൽക്കട്ടെ, നാം മുൻഗണന കൊടുക്കേണ്ടത് - പരിശുദ്ധാത്മാവിന്റെ പുതിയതും നേരിട്ടുള്ളതുമായ അരുളപ്പാടുകൾക്ക് തന്നെ എന്നാണ് ഇവരുടെ അഭിപ്രായം. ദർശനങ്ങളും വെളിപ്പാടുകളും ഉണ്ടാകുമ്പോൾ തിരുവെഴുത്തിലെ വാക്യങ്ങൾക്ക് ആത്മാവ് മറ്റൊരു അർത്ഥതലം വെളിപ്പെടുത്തുന്നു എന്നും ഇവർ പറയുന്നു. അക്ഷരം കൊല്ലുന്നത്കൊണ്ട് സെമിനാരിയിൽ ഒന്നും പോയി വചനം പഠിക്കേണ്ട ആവശ്യമില്ല, അത് അറിവിനെ ചീർപ്പിക്കും എന്ന് പറയുന്നവരും ഉണ്ടെന്നത് മറ്റൊരു തമാശയാണ്. സെമിനാരീയെ സെമിത്തേരിയോട് ഉപമിക്കുന്നവരും ഉണ്ട്😁 എന്നാൽ മേല്പറഞ്ഞ വാക്യത്തിന്റെ അർത്ഥം യഥാർത്ഥത്തിൽ അതാണോ? തീവ്രമായ ബോധ്യങ്ങൾ - അത് എന്തിനേപറ്റി ആണെങ്കിലും, ഉപദേശപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്നത് സത്യമാണെങ്കിലും ചിട്ടയായ വചനപഠനം അത്യാവശ്യം തന്നേ, പ്രത്യേകിച്ചു ദുരുപദേശങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ!!
പരിശുദ്ധാത്മാവ് ഇന്നും ദൈവമക്കൾക്ക് ദർശനങ്ങൾ നൽകുമെന്ന് കൃപാവരങ്ങളുടെ തുടർച്ചയിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ പൂർണമായും അംഗീകരിക്കുന്നു. എന്നാൽ ഒരു വാക്യത്തിന്റെയോ വേദഭാഗത്തിന്റെയോ പശ്ചാത്തലത്തിൽനിന്നും വൈരുധ്യമുള്ള അർത്ഥം ഒരിക്കലും നമുക്ക് ആത്മാവ് നൽകില്ല. എപ്പോഴും അതിനോട് ഒത്തുചേർന്നുപോകുന്നതും അതേസമയം അതിന്റെ പ്രായോഗിക തലത്തിൽ ചില പ്രത്യേക അവസ്ഥകളിൽ ദൈവഭൃത്യന്മാരിലൂടെ നേരിട്ട് ആത്മാവ് സംസാരിക്കുന്ന സാഹചര്യങ്ങൾക്ക് ഞാൻ സാക്ഷ്യവും വഹിച്ചിട്ടുണ്ട്. ബൈബിളിലെ ഓരോ അക്ഷരവും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ എഴുതിയതിനാൽ തിരുവെഴുത്തിലെ വാക്കുകൾ കൊല്ലുന്നു, മറിച്ചു് പരിശുദ്ധാത്മാവ് പുതിയ വെളിപ്പാടിലൂടെ ജീവൻ നൽകുന്നു എന്ന് പറഞ്ഞാൽ അതൊരു വൈരുദ്ധ്യം തന്നെ അല്ലെ? പൗലോസ് ഇത് എഴുതിയപ്പോൾ അതാകുമോ ഉദ്ദേശിച്ചത്? അതിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം.
മേൽ ഉദ്ധരിച്ച 6-ാം വാക്യംപറയുന്നു - "അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി;അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരംകൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു." ഈ വാക്യത്തിന്റെ സന്ദർഭം നോക്കുകയാണെങ്കിൽ, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായി തന്നെയും മറ്റ് അപ്പോസ്തലന്മാരെയും കഴിവുള്ളവരാക്കിയ ദൈവത്തെക്കുറിച്ചാണ് പൗലോസ് ഇവിടെ പ്രതിപാദിക്കുന്നത്. അതിന് ശേഷം പുതിയ നിയമം എന്ന് പറയുന്നതിലൂടെ താൻ അർത്ഥമാകുന്നത് - ക്രിസ്തുവിലുള്ള വിശ്വാസത്താൽ നമുക്ക് ലഭിക്കുന്ന രക്ഷയെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ആണ്. പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിൽ വളരെ വ്യക്തമായി പൗലോസ് താരതമ്യം ചെയ്യുന്നു. അതോടൊപ്പം പഴയ ഉടമ്പടിയെ മരണത്തോടും പുതിയ ഉടമ്പടിയെ ജീവനോടും ഉപമിക്കുന്നു.
നമുക്കറിയാവുന്നതുപോലെ, പഴയ ഉടമ്പടി യിസ്രായേൽ മക്കൾക്ക് ദൈവവുമായുണ്ടായിരുന്ന ബന്ധിത ഉടമ്പടിയാണ്. അവിടെ ദൈവം അവർക്ക് നൽകിയ പ്രമാണത്തെ അടിസ്ഥാനമാക്കിയാണ് അവരുടെ അനുസരണം വെളിപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല (ഗലാത്യർ 2:16). വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.(ഗലാത്യർ 3:23-24). നിയമം ഒരിക്കലും ആരെയും നീതികരിച്ചില്ല , മറിച്ചു് നിയമം ലംഘിക്കുന്നത് പലപ്പോഴും സംഭവിക്കുന്നതിനാൽ ആളുകളെ അത് ശിക്ഷാവിധിയിലേക്ക് നയിക്കുകയാണ് ചെയ്തത്. പൂർണ്ണമായി ദൈവത്തിന്റെ കല്പനകളെ പ്രമാണിപ്പാൻ യിസ്രായേൽ മക്കൾക്ക് സാധിച്ചില്ല. തങ്ങളുടെ പാപത്തിന് പരിഹാരമാവാൻ ന്യായപ്രമാണത്തിന് കഴിഞ്ഞില്ല. അതിന് കാരണം അവരുടെ അനുസരണക്കേടും പാപവും തന്നേ. ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ(എബ്രായർ 7:19) എന്നാൽ വരുവാനുള്ള ഏറ്റവും നല്ല കാര്യത്തിന്റെ (ക്രിസ്തു) ഒരു നിഴൽ മാത്രമായിരുന്നു പഴയ ഉടമ്പടി അഥവാ അക്ഷരം എന്നാണ് പൗലോസ് ഈ വേദഭാഗത്തു് ഉദ്ദേശിച്ചിരിക്കുന്നത്.
പുതിയ ഉടമ്പടിയിൽ, യിസ്രായേലിന്റെ രാജാവും മിശിഹായുമായ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ ജാതികളായ നമ്മെ അഥവാ കാട്ടൊലീവായ നമ്മെ, ദൈവം കൊമ്പുകള്ളോട് ഒട്ടിച്ചുചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളികൾ ആക്കിത്തീർത്തു(റോമർ 11:11-24). നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല(റോമർ 3 :11) ആർക്കും നിയമം പൂർണമായി അനുസരിക്കാൻ കഴിയുമായിരുന്നില്ല, അതിനാൽ ദൈവം തന്റെ ഏകജാതനായ പുത്രനെ, ന്യായപ്രമാണം നിവർത്തിപ്പാൻ ഈ ലോകത്തിലേക്ക് അയച്ചു. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (യോഹന്നാൻ 6:40) പരിശുദ്ധാത്മാവ് ജീവൻ നൽകുന്നു. (യോഹന്നാൻ 6:63) തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെ. 1:14). അങ്ങനെ ക്രിസ്തുവിൽ വിശ്വസിപ്പാനുള്ള ഭാഗ്യം ദൈവം ജാതികളായ നമുക്ക് നൽകി തന്നു.
പരിശുദ്ധാത്മാവ് നമ്മെ രക്ഷിക്കുകയും മുദ്രയിടുകയും നമ്മിൽ വസിച്ചുകൊണ്ട് നമ്മെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.(2 കൊരി 3:18) കൂടാതെ തേജസ്കരിക്കപ്പെടുന്നതുവരെ ദൈവമക്കളായ നമുക്ക് പാപമോചനം വാഗ്ദത്തം ചെയ്തുകൊണ്ട് ആത്മാവ് നമുക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയുന്നു. അതുകൊണ്ടു് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു(റോമർ 8:1-2). പരിശുദ്ധാത്മാവിനാൽ നാം രക്ഷിക്കപ്പെടുകയും മുദ്രയിടപ്പെടുകയും ചെയ്തതിനാൽ, ആത്മാവിന്റെ ഫലമായ : "സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം" എന്നിവ പ്രകടിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. (ഗലാത്യർ 5. :22–23). നാം ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.(ഗലാത്യർ 2:19).
ചുരുക്കത്തിൽ ഈ വാക്യത്തിന്റെ അർത്ഥം ഇതാണ്- അക്ഷരം എന്നത്കൊണ്ട് തിരുവചനത്തിലെ അക്ഷരങ്ങളെ അല്ല പ്രത്യുത ന്യായപ്രമാണത്തെയാണ് പൗലോസ് സൂചിപ്പിക്കുന്നത്. ന്യായപ്രമാണം നമ്മേ മരണത്തിലേക്ക് നയിച്ചപ്പോൾ, ആത്മാവിലൂടെ ക്രിസ്തു നമ്മെ വീണ്ടെടുത്തു പുതുജീവൻ നൽകി തന്നു. അതിനാൽ അക്ഷരത്തിന്റെ പഴക്കത്തിലല്ല മറിച്ചു് ആത്മാവിന്റെ പുതുക്കത്തിൽ തന്നേ ക്രിസ്തുവിനെ സേവിക്കേണ്ടതിന്നു ദൈവം നമ്മെ സഹായിക്കട്ടെ.
Comments